Kerala
തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം.
പാലക്കാട് യുഡിഎഫിനെ എല്‍ഡിഎഫ് പിന്താങ്ങണം എന്നാണോ പറയുന്നതെന്ന് ചോദിച്ച തോമസ് ഐസക്, യുഡിഎഫ് ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.
പാർട്ടി വിട്ട് അമ്പലപ്പുഴയിൽ സ്ഥാനാർഥിയായ മുൻ മന്ത്രി ജി. സുധാകരനെതിരെയും തോമസ് ഐസക് വിമർശനം ഉന്നയിച്ചു. 60 വര്‍ഷക്കാലത്തെ സ്വന്തം ചരിത്രം ജി. സുധാകരന് റദ്ദ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
തൊപ്പിയൊക്കെ വച്ച് നില്‍ക്കുന്നത് കണ്ടിട്ട് സഹതാപം തോന്നി. സിപിഎം നയത്തോട് അല്ലെന്നും സ്ഥാനം തന്നില്ല എന്നതിനോടാണ് അദ്ദേഹത്തിന് എതിര്‍പ്പെന്നും തോമസ് ഐസക് ആരോപിച്ചു. അമ്പലപ്പുഴയിലും തളിപ്പറമ്പിലും പാര്‍ട്ടി അംഗങ്ങള്‍ ആരും കൂടെ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.
ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.
തുടർനടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.
Kerala
ആലപ്പുഴ: മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് നടപടി.
ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്ക്. ഇന്ന് നടന്ന ഹിയറിംഗിൽ ആണ് വോട്ട് ഒഴിവാക്കിയത്. എംഎൽഎ ഓഫീസിന്റെ വിലാസത്തിലായിരുന്നുവോട്ട് ഉണ്ടായിരുന്നത്.
ഇതിനെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് നീക്കുകയായിരുന്നു.
National
ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്ട്ടിന് ഫയല്‍ ചെയ്ത മാനനഷ്ട കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. സിക്കിമിലെ ഗാംഗ്ടോക് വിചാരണാ കോടതിയിലുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
മാനനഷ്ട കേസ് റദ്ദാക്കണമെന്ന ഐസക്കിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി സാന്റിയാഗോ മാര്ട്ടിന് നോട്ടീസ് അയച്ചു. തോമസ് ഐസക്ക് ധനകാര്യമന്ത്രി ആയിരുന്ന കാലത്ത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കവെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് സാന്റിയാഗോ മാര്‍ട്ടിന്റെ വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാര്ട്ടിന്, ഗാംഗ്ടോക് കോടതിയില്‍ ഐസക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. ഈ കേസ് കേരളത്തിലേക്ക് മാറ്റണമെന്ന ഐസക്കിന്റെ ആവശ്യം കോടതി നേരത്തെ നിരാകരിച്ചിരുന്നു.
തടസ ഹര്‍ജിയുമായി മാര്‍ട്ടിന്റെ അഭിഭാഷകനും കോടതിയില്‍ ഹാജരായിരുന്നു. കേസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്റെ ആവശ്യത്തില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്കാന് മാര്‍ട്ടിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.